Monday 22 September 2014

ഗയയില്‍ നിന്ന്

ഇര പിടിക്കാനിറങ്ങിത്തിരിച്ചൊരു
വന്യമൃഗത്തെക്കണക്കാണ് വേദന.
പാത്തും പതുങ്ങിയുമാണ് വരവ്.
പ്രാണന്‍ പിടയുമ്പോഴാണറിവ്.
ചിലതെല്ലാം മറക്കാനും
മറ്റു ചിലതോര്‍മിക്കാനും
ചിലയിടങ്ങള്‍.
എന്നിട്ടും വേദന മാത്രം മാറുന്നില്ല
കഴുത്തിനു ചുറ്റും പിണഞ്ഞു കിടപ്പാണത്
പിടിയൊന്നയഞ്ഞാല്‍ ചിലപ്പോള്‍
മൃതശരീരം നിലംപതിച്ചേക്കാം.

ഗയയിലെ വൈകുന്നേരങ്ങളില്‍ ചിലതില്‍
മഴ ചാറിത്തുടങ്ങുമ്പോഴും
ആരും വന്നൊന്നകത്തു വലിച്ചിടാനില്ലാതെ
മട്ടുപ്പാവിലെ തുണികള്‍.
മുറിവുകള്‍ മാത്രമല്ല ഉണങ്ങാത്തതായുള്ളത്.
മറക്കണമെന്ന് കരുതുന്നതല്ല
മറക്കുന്നതൊരിക്കലും.